വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയായപ്പോള്‍ 12 സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി നീക്കം ചെയ്തത് ഏകദേശം 5.18 കോടി പേരെ. കഴിഞ്ഞ വര്‍ഷങ്ങളില്‍ മരിച്ച അറുപത് ലക്ഷം പേരെയും എസ്‌ഐആറിലൂടെ വോട്ടർപട്ടികയില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡാറ്റകള്‍ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
എസ് ഐആര്‍ രണ്ടാം ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ 45.81 കോടി വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. പത്ത് ശതമാനത്തോളം പേരെയാണ് തീവ്ര പരിഷ്‌കരണത്തിലൂടെ നീക്കം ചെയ്തത്. മരണമടഞ്ഞ 66,88,636 വോട്ടര്‍മാരെയാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുള്ളത്. ഉത്തര്‍പ്രദേശില്‍ നിന്നാണ് കൂടുതല്‍ പേരെ നീക്കിയിട്ടുള്ളത്. 25.47 ലക്ഷം പേരെയാണ് യുപിയില്‍ നീക്കിയത്. പശ്ചിമ ബംഗാളില്‍ നിന്നും ഏകദേശം 24.16 ലക്ഷം പേരുകള്‍ നീക്കം ചെയ്തിട്ടുണ്ട്.
ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, തമിഴ്നാട്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, കേരളം, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ്, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ എന്നിവിടങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ എസ്ഐആര്‍ നടത്തിയത്. എസ്‌ഐആര്‍ പൂര്‍ത്തിയാക്കി ഉത്തര്‍പ്രദേശിലെ പുതുക്കിയ വോട്ടര്‍പട്ടിക വെള്ളിയാഴ്ച പുറത്തിറക്കിയതോടെയാണ് എസ് ആര്‍ രണ്ടാംട്ടം പൂര്‍ത്തിയായത്.
17 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ശേഷിക്കുന്ന 40 കോടി വോട്ടര്‍മാരുടെ വിവരങ്ങളാണ് മൂന്നാം ഘട്ടത്തില്‍ പരിശോധിക്കുന്നത്. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ചണ്ഡീഗഢ്, ദാദ്ര, നാഗര്‍ ഹവേലി & ദാമന്‍, ദിയു, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, കര്‍ണാടക, ലഡാക്ക്, മഹാരാഷ്ട്ര, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, ഡല്‍ഹി, ഒഡീഷ, പഞ്ചാബ്, സിക്കിം, ത്രിപുര, തെലങ്കാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളാണ് മൂന്നാം ഘട്ടത്തില്‍ എസ്‌ഐആര്‍ നടക്കുക.
എസ്ഐആര്‍ രണ്ടാം ഘട്ടം; 12 സംസ്ഥാനങ്ങളിലെ വോട്ടർപട്ടികയില്‍ നിന്നും പുറത്തായത് 5.18 കോടി പേര്‍
- Related News
- Latest News