Grama Vartha

Gramavartha

വനിതാ സംവരണ ബില്‍: ചര്‍ച്ച ഇന്ന് അവസാനിക്കും, വൈകീട്ട് വോട്ടെടുപ്പ്, നിലപാടില്‍ ഉറച്ച് പ്രതിപക്ഷം

Lok Sabha

വനിതാ സംവരണ ഭേദഗതി ബില്ലില്‍ ലോക്‌സഭയില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. വൈകീട്ട് നാലിന് വോട്ടെടുപ്പ് നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. 12 മണിക്കൂര്‍ ചര്‍ച്ചയ്ക്കാണ് സര്‍ക്കാര്‍ സമ്മതിച്ചിട്ടുള്ളത്. ആവശ്യമെങ്കില്‍ 15 മുതല്‍ 18 മണിക്കൂര്‍ വരെ ചര്‍ച്ച നീട്ടാമെന്ന് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല വ്യക്തമാക്കിയിരുന്നു.
ഭരണഘടനാ ഭേദഗതി ബില്‍ പാസ്സാകാന്‍ സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന്റെ പിന്തുണ വേണം. ഇതനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ ലോക്‌സഭയില്‍ പാസ്സാകാന്‍ 360 എംപിമാരുടെ പിന്തുണ ലഭിക്കേണ്ടതുണ്ട്. എന്നാല്‍ ഭരണകക്ഷിയായ എന്‍ഡിഎയ്ക്ക് 293 അംഗങ്ങള്‍ മാത്രമാണ് ഉള്ളത്. 67 എംപിമാരുടെ പിന്തുണ കൂടി കേന്ദ്രസര്‍ക്കാരിന് വേണ്ടി വരും.
ബില്ലിന്മേല്‍ പുലര്‍ച്ചെ ഒരു മണി വരെ ലോക്‌സഭയില്‍ ചര്‍ച്ച നടന്നിരുന്നു. വനിതാ സംവരണത്തെ മണ്ഡല പുനര്‍ നിര്‍ണയവുമായി കൂട്ടിക്കെട്ടുന്നത് ഒഴിവാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. വളഞ്ഞ വഴിയിലൂടെ രാജ്യത്ത് ഭരണം നിലനിര്‍ത്താനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാരും ബിജെപിയും നടത്തുന്നതെന്ന് ഫ്രാന്‍സിസ് ജോര്‍ജ് ആരോപിച്ചു.
നിലവില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെതിരെ ശക്തമായ നിലപാടിലാണ്. 543 സീറ്റില്‍ മൂന്നിലൊന്ന് സ്ത്രീകള്‍ക്ക് നല്‍കുന്നതേ അംഗീകരിക്കൂ എന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ച് നില്‍ക്കുകയാണ്. എന്നാല്‍ സ്ത്രീകളുടെ അവകാശം ഉറപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പ്രതിപക്ഷം തടയുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിക്കുന്നത്.

Share this Article

Leave a Comment