Grama Vartha

Gramavartha

ഒത്തുതീര്‍പ്പിലെത്തിയാലും ലൈംഗികാതിക്രമക്കേസ് റദ്ദാക്കാനാകില്ല; സുപ്രീം കോടതി

Capture

ന്യൂഡല്‍ഹി: പരാതിക്കാരനും പ്രതിയും ഒത്തുതീര്‍പ്പിലെത്തിയാലും ലൈംഗികാതിക്രമക്കേസ് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകന് ഇളവ് നല്‍കിയ രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവ് കോടതി റദ്ദാക്കുകയും പ്രോസിക്യൂഷന് ഉത്തരവിടുകയും ചെയ്തു.

2022ല്‍ രാജസ്ഥാനിലെ ഗംഗാപുര്‍ സിറ്റിയിലുണ്ടായ ഒരു കേസിലായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടി, തന്നെ അധ്യാപകന്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്നാരോപിച്ച് കേസ് നല്‍കിയിരുന്നു. ഇതില്‍ നടപടിക്രമങ്ങളെല്ലാം പൊലീസ് പൂര്‍ത്തിയാക്കുകയും ചെയ്തു. പോക്സോ നിയമവും എസ്സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) ആക്ട് എന്നിവയും കേസില്‍ ചുമത്തിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍, കുറ്റാരോപിതനായ അധ്യാപകന്‍ വിമല്‍ കുമാര്‍ പിന്നീട് അതിജീവിതയുടെ കുടുംബത്തിന്റെ പക്കല്‍ നിന്ന് പരാതിയില്ലെന്ന് എഴുതിവാങ്ങി. തെറ്റിദ്ധാരണയുടെ പേരിലാണ് കേസ് ഉണ്ടായതാണെന്നും, നടപടിക്രമങ്ങള്‍ ഇനി ആവശ്യമില്ലെന്നും, സ്റ്റാമ്പ് പേപ്പറിലാണ് എഴുതിവാങ്ങിയത്. ഇത് സ്വീകരിച്ച പൊലീസ് നടപടിക്രമങ്ങളെല്ലാം നിര്‍ത്തിവെക്കുകയും കേസ് അവസാനിപ്പിക്കുകയും ചെയ്തു. രാജസ്ഥാന്‍ ഹൈക്കോടതിയും ഇതോടെ പ്രതിയായ അധ്യാപകനെ വെറുതെവിട്ടിരുന്നു. റാംജി ലാല്‍ ബൈര്‍വ എന്ന സാമൂഹിക പ്രവര്‍ത്തകനാണ് ഈ ഹൈക്കോടതി വിധിയെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തത്. ജസ്റ്റിസ് സി ടി രവികുമാര്‍, ജസ്റ്റിസ് പി വി സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി വിധി അസാധുവാക്കിയത്.

 

Share this Article

Leave a Comment